മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നു

മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നു

കൊച്ചി: വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലാത്തതാണ് കാരണം. ഇതോടെ 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഇതോടെ വിസ്മൃതിയിലാകും. ഇതിനോടകം 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചാണ് സര്‍ക്കാര്‍ നിയോഗിച്ച് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തു വന്നത്. ഇതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ പല നടന്മാരും കുടുങ്ങിയിരുന്നു.

തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയില്‍ അവസരം ലഭിക്കാന്‍ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ പുറത്ത് വന്നത് മലയാള സിനിമയെ അടമുടി ഉലയ്ക്കുന്നതായിരുന്നു.

കമ്മിറ്റി ശുപാര്‍ശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവര്‍ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്.

ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നല്‍കി. മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നായിരുന്നു നോട്ടീസിന് നല്‍കിയ മറുപടി.

കോടതി മുഖേനയും മൊഴി നല്‍കിവര്‍ക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകള്‍ മൊഴി നല്‍കിയതോടെ 21 കേസുകളുടെ തുടര്‍ നടപടിയും അവസാനിപ്പിച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി.

ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ മാസം കോടതിയില്‍ നല്‍കുന്നതോടെ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ കേസുകളും അവസാനിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.