ശ്വസനത്തിനിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ശ്വസനത്തിനിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; സുപ്രധാന  കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ഹൂസ്റ്റണ്‍: ശ്വസന പ്രക്രിയയ്ക്കിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അപൂര്‍വയിനം ബാക്ടീരിയയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഹൂസ്റ്റണിലെ റൈസ് സര്‍വകലാശാലയിലുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപചയ പ്രക്രിയക്കും ഊര്‍ജ ഉല്‍പാദനത്തിനുമായി ഓക്സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറം തള്ളുന്നതിനായി നാഫ്തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

ഈ പ്രക്രിയയെ 'എക്സ്ട്രാ സെല്ലുലാര്‍ ബ്രീത്ത്' എന്നാണ് വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് പഠനം കണ്ടെത്തി.

വളരെ മുമ്പ് തന്നെ ബയോടെക്നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവര്‍ത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്.

പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകള്‍ മലിനജല സംസ്‌കരണം, ബയോ മാനുഫാക്ചറിങ് തുടങ്ങിയ ബയോ ടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗ നിര്‍ണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉള്‍പ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. ബയോ ടെക്നോളജിയില്‍ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് പിന്നിലെ സംവിധാനം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നത് ഇതാദ്യമാണ്.

ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കി കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുമെന്ന് റൈസ് സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം നല്‍കിയ ബയോ സയന്‍സസ് പ്രൊഫസര്‍ കരോലിന്‍ അജോ ഫ്രാങ്ക്ലിന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.