കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യാത്ര ചെയ്തത് 1,47,928 പേരാണ്. കഴിഞ്ഞ മാസം 1211 സര്‍വീസുകളാണ് നടത്തിയത്. അന്താരാഷ്ട്ര സര്‍വീസില്‍ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.
ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നി അഞ്ച് യുഎഇ നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്ടറിലുണ്ട്. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും.

13,200 പേര്‍ യാത്ര ചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തില്‍ കഴിഞ്ഞ മാസം കൂടുതല്‍ യാത്രക്കാരുള്ളത്. ഇന്‍ഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറില്‍ യാത്രക്കാര്‍ വര്‍ധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് മെയ്.ില്‍ സര്‍വീസുകള്‍ തുടങ്ങിയിരുന്നു.

മെയ് 11 മുതല്‍ 29 വരെ 4,756 ഹജ്ജ് തീര്‍ഥാടകര്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ട സര്‍വീസുകള്‍ ജൂണ്‍ 30 ന് തുടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.