'ജാതി സെന്‍സസ് നടപ്പിലാക്കണം'; എന്‍.എസ്.എസ് നിലപാടിനെതിരെ ലത്തീന്‍ സഭ

'ജാതി സെന്‍സസ് നടപ്പിലാക്കണം'; എന്‍.എസ്.എസ് നിലപാടിനെതിരെ ലത്തീന്‍ സഭ

കൊച്ചി: ജാതി സെന്‍സസിനെതിരായ എന്‍.എസ്.എസ് നിലപാടിനെതിരെ ലത്തീന്‍ സഭ. ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും ജാതി സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ട് വരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂര്‍വമല്ലെന്നും സഭ അഭിപ്രായപ്പെട്ടു.

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍മാറണമെന്നും സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതികള്‍ക്ക് വഴിതെളിയുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ലത്തീന്‍ സഭ രംഗത്തെത്തിയത്.

സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുന്‍പില്‍ അടിയറ പറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്ന പോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. അത് കൃത്യമായും എന്‍.എസ്.എസ് നിര്‍വഹിച്ച് പോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍.എസ്.എസിന് എന്നും ഉണ്ടാകും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും നല്ല കാര്യങ്ങളോട് സഹകരിക്കുകയും എന്‍.എസ്.എസിന്റെ പൊതുനയമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.