'പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് സ്റ്റേഡിയത്തില്‍ ഉള്ളവര്‍ക്ക് അറിയില്ലായിരുന്നു'; പ്രതികരണവുമായി ഐപിഎല്‍ ചെയര്‍മാന്‍

'പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് സ്റ്റേഡിയത്തില്‍ ഉള്ളവര്‍ക്ക് അറിയില്ലായിരുന്നു'; പ്രതികരണവുമായി ഐപിഎല്‍ ചെയര്‍മാന്‍

ബംഗളൂരു: സ്‌റ്റേഡിയത്തിന് പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകര്‍ അറിഞ്ഞില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സന്ദര്‍ഭത്തിലായിരുന്നു ചെയര്‍മാന്റെ പ്രതികരണം.

ആര്‍സിബിയുടെ വിജയഘോഷ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. അവസ്ഥ മനസിലാക്കിയപ്പോള്‍ തങ്ങള്‍ റോയല്‍ ചാലഞ്ചേഴ്സ് മാനേജ്‌മെന്റുമായി സംസാരിച്ചു. അവര്‍ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. ഇത് തീര്‍ത്തും സങ്കടകരവും ദാരുണവുമാണെന്ന് അരുണ്‍ ധുമല്‍ പറഞ്ഞു.

സ്റ്റേഡിയത്തിന് പുറത്ത് എന്താണ് സംഭവിച്ചതെന്ന് അകത്തുള്ള സംഘാടകര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് മനസിലാകുന്നതെന്നും അദേഹം വ്യക്തമാക്കി. ഐപിഎല്ലുമായി ബന്ധപ്പെട്ട ബിസിസിഐയുടെ എല്ലാ പരിപാടികളും ചൊവ്വാഴ്ചയോടെ അവസാനിച്ചതാണ്. തുടര്‍ന്ന് നടത്തുന്ന പരിപാടികള്‍ ഫ്രാഞ്ചൈസികളുടെ ഉത്തരവാദിത്തത്തിലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.