നിലമ്പൂരില്‍ ചിത്രം തെളിയുന്നു; മത്സര രംഗത്ത് 10 പേര്‍: കത്രിക ചിഹ്നത്തില്‍ അന്‍വര്‍ ജനവിധി തേടും

നിലമ്പൂരില്‍ ചിത്രം തെളിയുന്നു; മത്സര രംഗത്ത് 10 പേര്‍: കത്രിക ചിഹ്നത്തില്‍ അന്‍വര്‍ ജനവിധി തേടും

മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്ത് പേര്‍ മത്സര രംഗത്ത്. നാല് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രികകള്‍ പിന്‍വലിച്ചു.

ഇനി പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പി.വി അന്‍വറിന്റെ അപരനായി കരുതിയിരുന്ന അന്‍വര്‍ സാദത്ത് എന്ന സ്ഥാനാര്‍ത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാര്‍ത്ഥിയും പിന്മാറിയിട്ടുണ്ട്.

ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിന്റെ എം. സ്വരാജ്, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്, പി.വി അന്‍വര്‍ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍.

തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ സ്ഥാനാര്‍ത്ഥികളും മുന്നണികളും പ്രചാരണം ഊര്‍ജിതമാക്കി. പ്രത്യേക സ്‌ക്വാഡുകളുണ്ടാക്കി വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് മുന്നണികള്‍ തുടക്കം കുറിച്ചു. ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. 23 ന് ഫലം പ്രഖ്യാപിക്കും.

കത്രിക ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അന്‍വറിന്റെ മത്സരം. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ച അന്‍വര്‍ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തിലാണ് അന്‍വറിന് കത്രിക ലഭിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.