തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം നടത്താന്‍ കിറ്റെക്‌സ്; ക്ഷണിച്ച് ആന്ധ്ര മന്ത്രി

തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം നടത്താന്‍ കിറ്റെക്‌സ്; ക്ഷണിച്ച് ആന്ധ്ര മന്ത്രി

കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം നടത്താനൊരുങ്ങി കിറ്റെക്‌സ് ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആന്ധ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി എസ്. സവിത കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു.

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് കിറ്റക്‌സ് പ്ലാന്റില്‍ എത്തിയതെന്നും കിറ്റക്‌സിനെ ആന്ധ്രയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും അവര്‍ പ്രതികരിച്ചു. കൂടാതെ സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്തണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇനി വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. നിക്ഷേപം നടത്തുന്നത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് ആന്ധ്രയിലേക്ക് പോകുമെന്നും ആന്ധ്രമുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് തിയതി അടക്കം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരും എംഎല്‍എയും ബുദ്ധിമുട്ടിച്ചതുകൊണ്ടാണ് നിക്ഷേപങ്ങള്‍ തെലങ്കാനയില്‍ നടത്തിയത്. 3500 കോടി രൂപയാണ് തെലങ്കാനയില്‍ നിക്ഷേപിച്ചത്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.