ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍: നീണ്ടകര പാലം ചങ്ങലയാല്‍ ബന്ധിക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ വീതം സൗജന്യ റേഷന്‍

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍: നീണ്ടകര പാലം ചങ്ങലയാല്‍ ബന്ധിക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ വീതം സൗജന്യ റേഷന്‍

കൊച്ചി: അമ്പത്തിരണ്ട് ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി തുടക്കമാകും. രാത്രി 12 ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പില്‍വരും. പരമ്പരാഗത യാനങ്ങള്‍ക്ക് മാത്രമാണ് നിരോധന കാലയളവില്‍ കടലില്‍പ്പോകാന്‍ അനുമതി ഉള്ളു.

മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍, സബ് കളക്ടര്‍മാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ മുതല്‍ തീരപ്രദേശങ്ങളില്‍ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കും. ഇതരസംസ്ഥാന ബോട്ടുകള്‍ തീരംവിട്ടുപോകണമെന്ന് നിര്‍ദേശമുണ്ട്. ഇതുറപ്പാക്കാന്‍ കടലില്‍ പട്രോളിങ് ശക്തമാക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ ബന്ധപ്പെടാന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. നിരോധന കാലയളവില്‍ തീവ്രപ്രകാശമുള്ള ബള്‍ബുകള്‍ ഉപയോഗിച്ചുള്ള 'ലൈറ്റ് ഫിഷിങ്' അടക്കമുള്ളവയ്‌ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. പടിഞ്ഞാറന്‍ തീരക്കടലില്‍ കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ കേന്ദ്രസര്‍ക്കാര്‍ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉള്‍ക്കടലിലും പരമ്പരാഗത യാനങ്ങള്‍ക്ക് കടക്കാനാവില്ല.

കൊല്ലം തീരത്ത് മാത്രം പ്രതിദിനം 35000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത യാനങ്ങള്‍ മാത്രം കടലില്‍ പോകുന്നതോടെ മത്സ്യ ലഭ്യതയില്‍ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ വീതം സൗജന്യ റേഷനും നല്‍കും. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ നിന്നുള്ള ആദ്യ രണ്ട് ഗഡു തുകയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.