കേരളതീരത്ത് വീണ്ടും കപ്പല്‍ അപകടം: ചരക്കുകപ്പലില്‍ പൊട്ടിത്തെറി; 18 പേര്‍ കടലില്‍ ചാടി, നാല് പേരെ കാണാനില്ല

കേരളതീരത്ത് വീണ്ടും കപ്പല്‍ അപകടം: ചരക്കുകപ്പലില്‍ പൊട്ടിത്തെറി; 18 പേര്‍ കടലില്‍ ചാടി, നാല് പേരെ കാണാനില്ല

50 കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു

ബേപ്പൂര്‍: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. 22 തൊഴിലാളികള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേര്‍ കടലില്‍ ചാടി. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. നാല് പേരെ കാണാനില്ലെന്നാണ് വിവരം. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സിംഗപ്പുരില്‍ റജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 50 കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. ബേപ്പൂരില്‍ നിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. കേരള തീരത്ത് നിന്നും 120 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്.

രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. രാവിലെ 10 നാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.

50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650 ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കുവാന്‍ ആവശ്യമായ തയാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.