അക്രമത്തിനെതിരെ വിശ്വാസികള്‍ സംഘടിപ്പിച്ച പ്രതിഷേധം.
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ അക്രമം. സിംദേഗ ജില്ലയിലെ ബോള്‍ബ ബ്ലോക്കിന് കീഴിലുള്ള സംസേര ഗ്രാമത്തിലാണ് സംഭവം. രണ്ട് വൈദികരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മര്‍ദ്ദിച്ചവശരാക്കി ബന്ദിയാക്കിയ അക്രമികള്‍ പള്ളിയും സ്‌കൂള്‍ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ കൊള്ളക്കാര്‍ പള്ളി അങ്കണത്തില്‍ അതിക്രമിച്ച് കയറിയത്. ഇടവക വികാരി ഫാ. ഇഗ്‌നേഷ്യസ് ടോപ്പോ, അസിസ്റ്റന്റ് വികാരി ഫാ. റോഷന്‍, സാംസേര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ ഡംഗ്ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. ഏകദേശം എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ബോള്‍ബയിലെ സിഎച്ച്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ദുഖകരമായ സംഭവമാണ് ഉണ്ടായതെന്ന് സിംഡേഗ ബിഷപ്പ് വിന്‍സെന്റ് ബര്‍വ പറഞ്ഞു.
ഇടവകയില്‍ ഏകദേശം 8,000 പേരുണ്ട്. നിലവില്‍ വൈദികരെ തങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ചയ്ക്കുള്ളില്‍ വൈദികര്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് സജീവമായി അന്വേഷണം തുടരുകയാണെന്നും അദേഹം പറഞ്ഞു.
ഫാ. റോഷന്റെ മുറിയിലേക്കാണ് അഞ്ചംഗ മുഖംമുടി സംഘം ആദ്യം അതിക്രമിച്ച് കയറിയത്. വൈദികനെ മര്‍ദിച്ചവശനാക്കിയ ശേഷം മറ്റുള്ളവരുടെ മുറികളിലേക്കും പ്രവേശിച്ചു. മര്‍ദിച്ച് വീഴ്ത്തിയ ശേഷം തോക്കു ചൂണ്ടിയായിരുന്നു കവര്‍ച്ച.
പള്ളിയിലും സ്‌കൂള്‍ ഓഫീസിലും പാരിഷ് ഓഫീസിലുമുണ്ടായിരുന്ന എട്ട് ലക്ഷം രൂപ അക്രമികള്‍ കവര്‍ന്നു. ഒഡിയ ഭാഷയായിരുന്നു സംഘം സംസാരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി നടപടിയെടുക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.