അപകടത്തിന് തൊട്ടുമുമ്പ് എടിസിയിലേക്ക് കോ പൈലറ്റിന്റെ 'മേയ്ഡേ സന്ദേശം'; എന്താണ് മേയ്ഡേ കോള്‍?

അപകടത്തിന് തൊട്ടുമുമ്പ് എടിസിയിലേക്ക് കോ പൈലറ്റിന്റെ 'മേയ്ഡേ സന്ദേശം'; എന്താണ് മേയ്ഡേ കോള്‍?

വിമാനമോ, കപ്പലോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തര സഹായം ആവശ്യമുള്ളപ്പോഴോ നല്‍കുന്ന റേഡിയോ സന്ദേശമാണ് മേയ്ഡേ കോള്‍. 'എന്നെ സഹായിക്കൂ' എന്ന് അര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് 'മേയ്ഡേ' എന്ന വാക്കിന്റെ ഉത്ഭവം.

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീഴുന്നതിന് തൊട്ടുമുന്‍പ് കോ പൈലറ്റിന്റെ 'മേയ്ഡേ സന്ദേശം' ലഭിച്ചിരുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

പിന്നാലെ നിശബ്ദതയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) നിന്നുള്ള പ്രതികരണം വിമാനം റിസീവ് ചെയ്തിട്ടില്ലെന്നും ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനമോ, കപ്പലോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിലോ നല്‍കുന്ന റേഡിയോ സന്ദേശത്തെയാണ് വ്യോമയാന രംഗത്തും സമുദ്ര ഗതാഗത മേഖലയിലും 'മേയ്ഡേ' എന്ന് വിളിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആളപായമുണ്ടായേക്കാവുന്ന അപകട സന്ദേശമായാണ് മേയ്ഡേ കോളിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും അടിയന്തര പ്രധാന്യമുള്ള ആശയ വിനിമയം. 'എന്നെ സഹായിക്കൂ' എന്ന് അര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് 'മേയ്ഡേ' എന്ന വാക്കിന്റെ ഉത്ഭവം.

റണ്‍വേയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് കോ പൈലറ്റില്‍ നിന്ന് എടിസിയിലേക്ക് 'മെയ്ഡേ കോള്‍' എത്തിയത്. തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തായി വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. 8200 മണിക്കൂറോളം വിമാനം പറത്തി പരിചയ സമ്പന്നനാണ് ക്യാപ്റ്റന്‍ സുമീത്. കോ പൈലറ്റായ ക്ലൈവ് കുന്ദറിന് 1100 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ അനുഭവ പരിചയമുണ്ടെന്നും ഡിജിസിഎ അറിയിച്ചു.

അഹമ്മദാബാദ് വിമാനത്താവളത്തിലെ റണ്‍വേ 23ല്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.39 ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തതെന്നും ഡിജിസിഎ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.