റോക്കറ്റിന്റെ തകരാറുകള്‍ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19 ന് ഉണ്ടായേക്കും

റോക്കറ്റിന്റെ തകരാറുകള്‍ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19 ന് ഉണ്ടായേക്കും

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരുടെ ബഹിരാകാശ യാത്ര 19 നുണ്ടായേക്കും. പലതവണ മാറ്റിവച്ച ആക്സിയം 4 ദൗത്യം 19 ന് നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. റോക്കറ്റിലെ തകരാറുകള്‍ ഇതിനോടകം പരിഹരിച്ചു.

ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റാണ് നാല് യാത്രക്കാരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗണ്‍ സി 213 പേടകത്തിലാണ് യാത്രക്കാര്‍ ഇരിക്കുക.

പരിചയ സമ്പന്നയായ പെഗ്ഗി വിറ്റ്സന്‍ (യു.എസ്) നയിക്കുന്ന യാത്രയില്‍ സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് മറ്റു യാത്രക്കാര്‍. കാലാവസ്ഥയും അന്താരാഷ്ട്ര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് നേരത്തേ യാത്രയ്ക്ക് തടസമായത്. ഇതെല്ലാം പരിഹരിക്കപ്പെട്ടതായി ആക്സിയം സ്പേസ് പറഞ്ഞു.

യാത്ര വിജയിച്ചാല്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനാകും വ്യോമസേനാ ക്യാപ്റ്റനായ ശുഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയുടെ പ്രധാന സംഘാടകര്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.