ഇടുക്കിയില്‍ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കിയില്‍ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്.

എന്നാല്‍ സീതയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്ത് വച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നാണ് ബിനു മൊഴി നല്‍കിയത്. എന്നാല്‍ കാട്ടാന ആക്രമണമല്ല മരണ കാരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകളുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതം ഉണ്ട്. തല മരത്തില്‍ ഇടിപ്പിച്ചതാകാനാണ് സാധ്യതയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആക്രമണം മുന്നില്‍ നിന്നാണെന്നാണ് പരിക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തലയുടെ പിന്നിലെ പരിക്ക് വീഴ്ചയില്‍ സംഭവിച്ചതാകാം. ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണിട്ടുണ്ട്. പാറയില്‍ തലയിടിച്ച് വീണതിന്റെ ലക്ഷണങ്ങളുമുണ്ട്.

വലിച്ചിഴക്കപ്പെട്ടതിന്റെ പാടുകളും ശരീരത്തിലുണ്ട്. ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശ ത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പന്‍ സീതയെ തട്ടി എറിയുകയായിരുന്നുവെന്നുമാണ് ബിനു പറഞ്ഞത്. രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സീത മരിച്ചതെന്നും ബിനു പറഞ്ഞു.

കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒന്‍പതു മണിയോടെയാണ് ഇവര്‍ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയില്‍ നിന്ന് കാട്ടിലേയ്ക്ക് പോയത്.

ഒരു മണിക്ക് ശേഷം ബിനുവിന്റെ മക്കളാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. ബിനു വനംവകുപ്പിലെ താല്‍കാലിക ജീവനക്കാരനാണ്. ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.