നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും ബൈക്ക് റാലിയും

നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും ബൈക്ക് റാലിയും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജ് രാവിലെ എട്ട് മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉച്ചവരെ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കല്‍പ്പറ്റ നാരായണന്‍ പങ്കെടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.

പി.വി അന്‍വര്‍ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.