ഏകീകൃത കുര്‍ബാന തര്‍ക്കം; സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

ഏകീകൃത കുര്‍ബാന തര്‍ക്കം; സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് തടസമുണ്ടാകരുതെന്നും ഹൈക്കോടതി.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ വിളിച്ചു ചേര്‍ക്കുന്ന സമ്മേളനത്തിനെത്തുന്ന വൈദികര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററിലാണ് യോഗം. ജൂണ്‍ അഞ്ചിന് നടന്ന വൈദിക സമിതിയുടെ തുടര്‍ച്ചയാണ് ഈ വൈദിക സമ്മേളനം. ഏകദേശം നാനൂറോളം വൈദികര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

കലൂര്‍ റിന്യൂവല്‍ സെന്റര്‍ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള അവകാശ വാദവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് രംഗത്തു വന്നിരുന്നു. വിഷയത്തില്‍ റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിര്‍ദേശം.

കര്‍ശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി നിര്‍ദേശിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസമുണ്ടാകരുതെന്നും പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.