ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണ മാര്‍ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദേഹം വ്യക്തമാക്കി.
എല്ലാ സാഹചര്യങ്ങളും പ്രതികൂലമായാലും ഇന്ത്യയുടെ പക്കല്‍ വേണ്ടത്ര ക്രൂഡോയില്‍ ശേഖരമുണ്ടെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഏകദേശം 55 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അതില്‍ 15 ലക്ഷവും വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. കഴിഞ്ഞ 50 കൊല്ലത്തിനിടെ കടലിടുക്ക് അടച്ചിട്ടില്ലെന്നും അത് അടച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് വഴിയുള്ളൂവെന്നും അദേഹം വിശദമാക്കി.
സംഘര്‍ഷസാഹചര്യത്തില്‍ ഇന്ധന വില വര്‍ധനവിനെക്കുറിച്ചും അദേഹം പ്രതികരിച്ചു. മാത്രമല്ല ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിനായി നിരവധി ശൃംഖലകളുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മതിയായ ഇറക്കുമതി കൂടാതെ ഇന്ത്യ തദ്ദേശീയമായി ഇന്ധനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. ബയോ ഇന്ധനങ്ങള്‍, എഥനോള്‍ എന്നീ മേഖലകളില്‍ ഇന്ത്യയ്ക്ക് വിപ്ലവാത്മകമായ മുന്നേറ്റം സാധ്യമായിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്കുള്ള ഇന്ധനം ഇന്ത്യയുടെ പക്കലുണ്ടെന്നും അതിനാല്‍ തന്നെ വിലവര്‍ധനവ് രാജ്യത്തെ ബാധിക്കാന്‍ ഇടയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യാശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നിടത്തുനിന്ന് ഉത്പന്നം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് റഷ്യയുടെ പക്കല്‍നിന്ന് എണ്ണ വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഹര്‍ദീപ് സിങ് പുരി മറുപടി നല്‍കി. അതൊരു ബുദ്ധിപരമായ നീക്കമായിരുന്നുവെന്നും രാജ്യത്തെ സംബന്ധിച്ച് അതൊരു മികച്ച തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷസാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവിലവര്‍ധനവ് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബ എഥനോള്‍ എന്നിവയിലൂടെ ഒരുലക്ഷം കോടി രൂപ ഇറക്കുമതി മേഖലയില്‍ ഇന്ത്യയ്ക്ക് ലാഭിക്കാനായതായും അദ്ദേഹം പറഞ്ഞു.