'ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണം ഉണ്ടാകും'; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

 'ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണം ഉണ്ടാകും'; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. ഒരു കാരണവശാലും ആണവ പദ്ധതി പൂര്‍ണണായി നിര്‍ത്തിവെക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പെസഷ്‌കിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ പ്രതികരണം കൂടുതല്‍ വിനാശകരമായിരിക്കും. ഫോണ്‍ സംഭാഷണത്തില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അവരുടെ തടങ്കല്‍ മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആശങ്ക അറിയിച്ചു. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നേടരുത്. ഇറാന്‍ അവരുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കണം. യുദ്ധം അവസാനിപ്പിക്കാനും വലിയ നാശങ്ങള്‍ തടയാനും ഇപ്പോഴും അവസരമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും മസൂദ് പെസഷ്‌കിയാനോട് മക്രോണ്‍ വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാന്‍ ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്നും മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.