അനധികൃത കുടിയേറ്റം: നടപടി കടുപ്പിച്ച് അസം; അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ച് മേഘാലയ

അനധികൃത കുടിയേറ്റം: നടപടി  കടുപ്പിച്ച് അസം; അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ച് മേഘാലയ

ഷില്ലോങ്: അനധികൃതമായി ഇന്ത്യയില്‍ തുടരുന്ന ബംഗ്ലാദേശികളായ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ സമീപ സംസ്ഥാനമായ മേഘാലയയും അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു.

അസമില്‍ പോലീസ് നടപടികള്‍ ശക്തമാകുമ്പോള്‍ കുടിയേറ്റക്കാര്‍ മേഘാലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിര്‍ദേശമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷക്കീല്‍ പി. അഹമ്മദ് പറഞ്ഞു.

'അസം സര്‍ക്കാര്‍ വിദേശികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടരുന്നതിനിടയില്‍ അവര്‍ മേഘാലയയില്‍ പ്രവേശിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ഇത്തരം നീക്കങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഷക്കീല്‍ പി അഹമ്മദ് വ്യക്തമാക്കി.

മേഘാലയയും അസമും 884.9 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. അസമില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ കടക്കാനാകുന്ന അതിര്‍ത്തിയും മേഘാലയയുടേതാണ്. റി-ഭോയി, വെസ്റ്റ് ജെയ്ന്റിയ ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ് തുടങ്ങിയ ജില്ലകളിലേക്കുള്ള പ്രവേശനം തടയുകയെന്നതാണ് പ്രധാന ഉദേശം.

അസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 330 ലധികം ബംഗ്ലാദേശികളെയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ, കോടതി വിധി കൂടാതെ മടക്കിയയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

അതോടൊപ്പം ധുബ്രി, ഗോല്‍പാര, ഗോലാഘട്ട് ജില്ലയിലെ ഉറിയംഘട്ട് എന്നീ ജില്ലകളില്‍ അനധികൃത താമസക്കാരെ ലക്ഷ്യമാക്കി വന്‍തോതില്‍ ഒഴിപ്പിക്കല്‍ നടപടികളും തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.