കൊച്ചി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ അങ്കമാലി എളവൂർ ഇടവകാംഗം സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സീറോ മലബാർ സഭാ തലവനും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ബ്രിട്ടീഷുകാരുടെ അടിമത്തത്തെക്കാൾ വലിയ അടിമത്തമാണ്. ജനാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമാണ് ഛത്തീസ്‌ഗഡിൽ നടന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മതത്തിൽ വിശ്വസിക്കുകയെന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് മൗലിക അവകാശമാണെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. സഭാ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ആരെയും നിർബന്ധിച്ച് മതം മാറ്റുന്നില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ടാകണമെന്നും റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.