കന്യാസ്ത്രീകളുടെ അറസ്റ്റ്: മലയാളി കേന്ദ്ര മന്ത്രിമാര്‍ മൗനം പാലിക്കുന്നത് അപകടകരമെന്ന് വി. ശിവന്‍കുട്ടി

കന്യാസ്ത്രീകളുടെ അറസ്റ്റ്:  മലയാളി കേന്ദ്ര മന്ത്രിമാര്‍  മൗനം പാലിക്കുന്നത് അപകടകരമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ തുടരുന്ന മൗനം അപകടകരവും ദുഖകരവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.

കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ സുരേഷ് ഗോപിയ്ക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും മറ്റൊരു കേന്ദ്ര മന്ത്രിയായ ജോര്‍ജ് കുര്യനും ഈ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇത് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മുഖംമൂടിയാണ് ബിജെപി നേതാക്കള്‍ അണിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാര്‍ഥമുഖം വെളിയില്‍ കാണിക്കാത്തത്. അവസരം കിട്ടിയാല്‍ അതവര്‍ പുറത്തു കാണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ അവര്‍ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കില്‍ അടുത്ത ലക്ഷ്യം പുരോഹിതന്‍മാരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മതേതര പാര്‍ട്ടികള്‍ക്ക് ശക്തി പകര്‍ന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള സംഭവ വികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.