'എഫ് 35 വേണ്ട': തീരുവ പ്രഖ്യാപനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

'എഫ് 35 വേണ്ട': തീരുവ പ്രഖ്യാപനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധ വിമാനം വാങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു.

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അമേരിക്കയുമായി തല്‍കാലം പുതിയ ആയുധ ഇടപാടുകളില്ലെന്നും എഫ് 35 വിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും വൈറ്റ് ഹൗസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ആയുധങ്ങള്‍ പരമാവധി തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ ഉദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങള്‍ വികസിപ്പിച്ച് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മാത്രമേ നിലവില്‍ പ്രാധാന്യം നല്‍കുന്നുള്ളു. ഉയര്‍ന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധ വിമാനമായ എഫ്35 നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.

എന്നാല്‍ പിന്നീട് ട്രംപ് നടത്തിയ താരിഫ് പ്രഖ്യാപനം ഇന്ത്യ-യു.എസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിര്‍ന്നിട്ടില്ല. പകരം വിഷയം നയതന്ത്ര തലത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം.

ദേശീയ താല്‍പര്യത്തില്‍ വിട്ടുവീഴ്ചക്കില്ല എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവരെ ബാധിക്കുന്ന തരത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം.

ഈ സാഹചര്യത്തിലാണ് എഫ് 35 ഓഫര്‍ ഇന്ത്യ ഔദ്യോഗികമായി നിരസിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കുറയ്ക്കാന്‍ അവിടെ നിന്ന് പ്രകൃതി വാതകം, ആശയ വിനിമയ ഉപകരണങ്ങള്‍, സ്വര്‍ണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്‌തേക്കും. എന്നാല്‍ പുതിയ ആയുധ ഇടപാട് തല്‍കാലമുണ്ടാകില്ല.

അതേസമയം എസ്.യു 57ഇ എന്ന അഞ്ചാം തലമുറ യുദ്ധ വിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് റഷ്യ വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറും.

കൂടാതെ ഇന്ത്യന്‍ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ യുദ്ധ വിമാനത്തിന്റെ മുഴുവന്‍ സോഴ്‌സ് കോഡും കൈമാറാം, ഇന്ത്യയില്‍ അസംബ്ലി ലൈന്‍ സ്ഥാപിക്കാന്‍ സഹായം തുടങ്ങിയ വാഗ്ദാനങ്ങള്‍ റഷ്യ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാല്‍ എസ്.യു 57ഇയുടെ നിര്‍മാണ ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്.

മാത്രമല്ല, ഇന്ത്യ വികസിപ്പിച്ച വിരൂപാക്ഷ റഡാര്‍, അസ്ത്ര മിസൈല്‍, രുദ്രം മിസൈല്‍ എന്നിവ ഇതില്‍ ഉപയോഗിക്കാനുമാകും. എഫ് 35 ഓഫര്‍ നിരസിച്ചെങ്കിലും അമേരിക്കയുമായി സഹകരണത്തിനുള്ള വാതിലുകള്‍ ഇന്ത്യ അടച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.