'ഇരട്ടത്താപ്പ് ഇന്ത്യയോട് വേണ്ട'; ട്രംപിന്റെ നികുതി ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി വിദേശകാര്യ മന്ത്രാലയം

'ഇരട്ടത്താപ്പ്  ഇന്ത്യയോട് വേണ്ട'; ട്രംപിന്റെ നികുതി ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്നാല്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇത്തരം ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉക്രെയ്‌നില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ അമേരിക്ക പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിര്‍ത്തിയത് ഇന്ത്യയുടെ ഈ തീരുമാനമായിരുന്നു എന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.

അമേരിക്ക റഷ്യയില്‍ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്‌സാഫ് ലൂറൈഡ്, ഇ.വി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ യുഎസ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

റഷ്യയുമായി യൂറോപ്യന്‍ യൂണിയനും യു.എസിനുമുള്ള വ്യാപാര കരാറുകള്‍ ഇന്ത്യ വിശദീകരിച്ചു. 2024 ല്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മില്‍ 67.5 ബില്യണ്‍ യൂറോയുടെ വ്യാപാരം നടന്നു. 2023 ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു.

ഇത് ആ വര്‍ഷമോ അതിനു ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണ്. യുറോപ്പിലെ എല്‍എന്‍ജി ഇറക്കുമതി 2024ല്‍ 16.5 ദശലക്ഷം ടണ്ണിലെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജം മാത്രമല്ല ഉള്‍പ്പെടുന്നതെന്നും രാസവളങ്ങള്‍, ഖനന ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്ര സാമഗ്രികള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് തികച്ചും അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു വലിയ സമ്പദ് വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഇന്ന് ഭീഷണി മുഴക്കി. എന്നാല്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രംപിനോട് നേരിട്ട് ഏറ്റുമുട്ടേണ്ടതില്ലെന്ന് മുന്‍ നിലപാട് തിരുത്തി ശക്തമായ മറുപടിയാണ് ഇന്ന് ഇന്ത്യ നല്‍കിയിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.