'ഇത് യുദ്ധത്തിന്റെ യുഗമല്ല'; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

'ഇത് യുദ്ധത്തിന്റെ യുഗമല്ല'; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഉക്രെയ്‌നില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ചാണ് ഇരു നേതാക്കളും നേരില്‍ കാണുന്നത്.

'2025 ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ നടക്കുന്ന ഒരു കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യയും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു.

ഉക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതിനും ഈ കൂടിക്കാഴ്ച വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പല തവണ പറഞ്ഞതു പോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ല'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പുടിനുമായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച 'ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അലാസ്‌ക'യില്‍ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

2015 ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുടിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 2021 ല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജനീവയില്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് ശേഷമുള്ള ആദ്യത്തെ യു.എസ്-റഷ്യ ഉച്ചകോടി കൂടിയാണിത്.

ഉക്രെയ്നും റഷ്യയും തമ്മില്‍ സാധ്യമായേക്കാവുന്ന ഒത്തുതീര്‍പ്പില്‍ ഒരു പ്രദേശിക കൈമാറ്റം ഉള്‍പ്പെടാമെന്ന് അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കുന്ന വേളയില്‍ ട്രംപ് അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങളുടെ പ്രദേശം വിട്ടു കൊടുക്കുക എന്ന ആശയം ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നിരസിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.