നേതാക്കളുടെ വീട് കൊള്ളയടിച്ചു; പാര്‍ലമെന്റ് അംഗങ്ങളുടെ വേതന വര്‍ധനവില്‍ ഇന്‍ഡൊനേഷ്യയില്‍ കലാപം

നേതാക്കളുടെ വീട് കൊള്ളയടിച്ചു; പാര്‍ലമെന്റ് അംഗങ്ങളുടെ വേതന വര്‍ധനവില്‍ ഇന്‍ഡൊനേഷ്യയില്‍ കലാപം

ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി. ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയവില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തിങ്കളാഴ്ചയും തലസ്ഥാനനഗരമായ ജക്കാര്‍ത്തയിലെ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധവുമായി എത്തിയത്.

ഇതിനുപുറമേ രാജ്യത്തെ വിവിധ നഗരങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും ഹൗസിങ് അലവന്‍സും കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഹൗസിങ് അലവന്‍സ് മാത്രം പത്തിരട്ടിയോളമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പ്രതിഷേധത്തിനിടെ ഡെലിവറി ബോയ് ആയ 21 കാരന്‍ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജക്കാര്‍ത്തയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും കലാപം പടര്‍ന്നു.

പ്രതിഷേധം ശക്തമായതോടെ ഇന്‍ഡൊനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുഭിയാന്റോ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പിന്‍വലിച്ചെങ്കിലും സമരങ്ങള്‍ കെട്ടടങ്ങിയില്ല. ഇതോടെയാണ് പൊലീസിനെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. രാജ്യത്തെ കലാപ സാഹചര്യം കാരണം ചൈനയില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയിലും പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. നിലവില്‍ ജക്കാര്‍ത്തയിലടക്കം വന്‍ പൊലീസ് സന്നാഹമാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.