കായിക ബില്‍ പാസാക്കി ലോക്‌സഭ; ദേശീയ കായിക ട്രിബ്യൂണലിനും ബില്ലില്‍ വ്യവസ്ഥ

കായിക ബില്‍ പാസാക്കി ലോക്‌സഭ;  ദേശീയ കായിക ട്രിബ്യൂണലിനും ബില്ലില്‍ വ്യവസ്ഥ

ന്യൂഡല്‍ഹി: നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ലോക്‌സഭ പാസാക്കി. രാജ്യത്തെ കായിക മേഖലയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണ് ഇതെന്ന് കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്ലും ലോക്സഭയില്‍ പാസായി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

ഈ ബില്‍ കായിക ഫെഡറേഷനുകളില്‍ ഉത്തരവാദിത്വവും നീതിയും മികച്ച ഭരണവും ഉറപ്പാക്കുമെന്നും ഇന്ത്യയുടെ കായിക രംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടാകുമെന്നും മാണ്ഡവ്യ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കായിക മേഖലയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാകണമെങ്കില്‍ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോര്‍ഡിന്റെ അംഗീകാരം നേടിയിരിക്കണം.

കായിക ഫെഡറേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കായിക മത്സരങ്ങളിലേക്കുള്ള താരങ്ങളെയും അത്‌ലറ്റുകളെയും തിരഞ്ഞെടുക്കുന്നതിലും തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരങ്ങളോടുകൂടിയ ദേശീയ കായിക ട്രിബ്യൂണല്‍ രൂപവല്‍കരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ദേശീയ ഉത്തേജക ഔഷധവിരുദ്ധ ഏജന്‍സിക്ക് (നാഡ) സ്വയം ഭരണാധികാരം ഉറപ്പ് വരുത്തുന്നതാണ് ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.