ഇലഞ്ഞി: ഒഡിഷയിലെ ജലേശ്വറിൽ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതിൽ കത്തോലിക്കാ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകാൻ കാരണം കുറ്റക്കാർക്കെതിരെ അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തത് കൊണ്ടാണന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇലഞ്ഞി ഫൊറോനാ വികാരി ഫാ. ജോസഫ് ഇടത്തുംമ്പറമ്പിൽ പറഞ്ഞു.
മരണ വാർഷികത്തിന്റെ പ്രാർത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്റ്റേഴ്സിനെയും തടഞ്ഞു നിർത്തുകയും മർദിക്കുകയും ചെയ്തത് ഒരു മതേതര രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ജോർജ് സി എം, ടോമി കണ്ണിറ്റുമ്യാലിൽ, രാജേഷ് പാറയിൽ, ബേബി ആലുംങ്കൽ, റോയ് ചുമ്മാർ, ഷാജി എറണ്യകുളം, രാജു അരുകുഴിപ്പിൽ, രാജേഷ് കോട്ടയിൽഎന്നിവർ സംസാരിച്ചു.