കൊളംബിയയിൽ 19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം: അപലപിച്ച് കത്തോലിക്കാ സഭ

കൊളംബിയയിൽ 19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം: അപലപിച്ച് കത്തോലിക്കാ സഭ

ബൊഗൊത: കൊളംബിയയിലെ കാലിയിലും അമാല്‍ഫിയിലും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സും കാലി അതിരൂപതയും. ‘കൊളംബിയയിലെ വീടുകളുടെ പടിക്കല്‍ വേദനയും നിരാശയും വിതച്ച് അക്രമം തുടരുന്ന’ സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളോടുള്ള ഐകദാര്‍ഢ്യം ബിഷപ്പുമാര്‍ പ്രകടിപ്പിച്ചു.

അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലി ആർച്ച് ബിഷപ്പ്  ലൂയിസ് ഫെര്‍ണാണ്ടോ റോഡ്രിഗസ് ആവശ്യപ്പെട്ടു. ദൈവവുമായി അനുരഞ്ജനപ്പെടുവാനും അങ്ങനെ രക്തച്ചൊരിച്ചില്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാനും കാലിയില്‍ നടന്നതുപോലുള്ള ഭ്രാന്തമായ പ്രവൃത്തികള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുവാനും ആര്‍ച്ച് ബിഷപ്പ് ലൂയിസ് ആഹ്വാനം ചെയ്തു.

തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് സാധാരണ സംഭവമായി മാറരുത്. ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തില്‍ ഇതുവരെ 19 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓഗസ്റ്റ് 21 നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ഭീകരാക്രമണങ്ങള്‍ കൊളംബിയയില്‍ അരങ്ങേറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.