തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് തുടക്കമായി. വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. രാഹുൽ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
അന്തരിച്ച ജനനേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി.പി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം സഭ പിരിഞ്ഞു.
നിയമസഭയുടെ 14ാം സമ്മേളനം ഒക്‌ടോബർ 10 വരെയാണ് നടക്കുക. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ ആറ് മുതൽ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ആകെ 12 ദിവസമാണ് സഭ സമ്മേളിക്കുക. ഈ കാലയളവിൽ നാല് ബില്ലുകളാകും പരിഗണിക്കുക. ഇതിനു പുറമെ 13 ബില്ലുകൾ കൂടി വന്നേക്കും. ബില്ലിന് അംഗീകാരം നൽകാത്തത് ശരിയാണോ എന്ന് ഗവർണറോട് ചോദിക്കണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ വ്യക്തമാക്കിയിരുന്നു.