ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിങ് ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് മരണം. ഇന്ന് പുലർച്ചെയാണ് ആശുപത്രിയിലെ ഐസിയു യൂണിറ്റിൽ തീപിടിത്തമുണ്ടായത്. ഐസിയുവിൽ ചികിത്സയിലായിരുന്ന ആറ് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
ട്രോമ ഐസിയുവിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണം. തീ അതിവേഗം പടരുകയും വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്തു. തീപിടിത്തം ഉണ്ടായ സമയത്ത് ഐസിയുവിൽ ഉണ്ടായിരുന്ന മിക്ക രോഗികളും അബോധാവസ്ഥയിലായിരുന്നു. അഞ്ച് രോഗികളുടെ നില ഇപ്പോഴും ഗുരുതരമാണ്.
" ഗുരുതരാവസ്ഥയിലുള്ള മിക്ക രോഗികളും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെൻ്റർ ടീം, നഴ്സിങ് ഓഫീസർമാർ, വാർഡ് ബോയ്സ് എന്നിവർ ഉടൻ തന്നെ അവരെ ട്രോളികളിൽ രക്ഷപ്പെടുത്തി. കഴിയുന്നത്ര രോഗികളെ ഐസിയുവിൽ നിന്ന് പുറത്തെത്തിക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ആറ് രോഗികൾ വളരെ ഗുരുതരാവസ്ഥയിലായിരുന്നു. സിപിആർ നൽകി അവരെ രക്ഷിക്കാൻ ഞങ്ങൾ വളരെ കഠിനമായി ശ്രമിച്ചു, പക്ഷേ രക്ഷിക്കാൻ കഴിഞ്ഞില്ല. അഞ്ച് രോഗികളുടെ നില ഇപ്പോഴും ഗുരുതരമാണ്." ആശുപത്രിയിലെ ട്രോമ സെൻ്റർ ഇൻചാർജ് ഡോ. അനുരാഗ് ധാക്കഡ് പറഞ്ഞു.