വത്തിക്കാൻ സിറ്റി: വത്തിക്കാൻ ആസ്ഥാനത്തെ അപ്പസ്തോലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്ലീങ്ങൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്‍ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ വത്തിക്കാൻ ലൈബ്രറിയുടെ വൈസ് പ്രിഫെക്റ്റ് ഫാദർ ജിയാക്കോമോ കാർഡിനാലി പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു. എന്നാൽ ഔദ്യോഗികമായി വത്തിക്കാൻ വാർത്തയിൽ പ്രതികരിച്ചിട്ടില്ല
80,000ത്തോളം കയ്യെഴുത്തു പ്രതികളുള്ള വത്തിക്കാൻ ലൈബ്രറി ലോകത്തെ തന്നെ അപൂർവമായ ഗ്രന്ഥശേഖരങ്ങളുടെ കലവറയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളത് ഉൾപ്പെടെ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ക്രൈസ്തവ, ഇസ്ലാമിക, ജൂത, അറബിക്, എത്യോപ്യൻ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട അപൂർവം കൈയെഴുത്ത് പ്രതികളും ലൈബ്രറിയിലുണ്ട്. പ്രാചീനമായ ഖുർആൻ-ബൈബിൾ പതിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്.
മതപണ്ഡിതരും അക്കാദമിക പണ്ഡിതരും ഗവേഷകരും ഉൾപ്പെടെ നിരവധി പേരാണ് ഗവേഷണത്തിൻ്റെ ഭാഗമായി ഇവിടെ എത്താറുള്ളത്. ഇത്തരത്തിൽ ഗവേഷണത്തിനായി എത്തുന്ന മുസ്‌ലിംകൾക്ക് പ്രാർഥനാ സൗകര്യം ഒരുക്കുക എന്ന താൽപര്യത്തിന്റെ പുറത്താണ് ലൈബ്രറിക്ക് അകത്തു തന്നെ പ്രാർഥനാ മുറി ഒരുക്കിയത്.
ലിയോ പതിനാലാമൻ പാപ്പായുടെ മതാന്തര സൗഹൃദനയത്തിന്റെ ഭാഗമായാണ് ഈ നീക്കം.