സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ് കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സ്‌കാനിങ്ങിൽ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. 'അദേഹം ചികിത്സയിലാണ്, ആരോഗ്യനില തൃപ്തികരമാണ്, സുഖം പ്രാപിച്ചുവരുന്നു. സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദേഹത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസ്സിനൊപ്പം സിഡ്‌നിയില്‍ തുടരും' - ബിസിസിഐ അറിയിച്ചു.
അതേസമയം 31കാരനായ താരം ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങിയേക്കില്ല. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്നിയിലെ ആശുപത്രിയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിന് പുറത്തായ ശേഷം രണ്ടാം ഏകദിനത്തിൽ അയ്യർ അർധ സെഞ്ചുറി നേടിയിരുന്നു.