റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ; തിരിച്ചറിഞ്ഞത് സഹപാഠികൾ

റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ; തിരിച്ചറിഞ്ഞത് സഹപാഠികൾ

മോസ്കോ: റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. എംബിബിഎസ് വിദ്യാർഥിയും രാജസ്ഥാനിലെ അൽവാറിലെ ലക്ഷ്മൺഗഢ് നിവാസിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. സഹപാഠികൾ മൃതദേഹം തിരിച്ചറിഞ്ഞു.

റഷ്യയിലെ ഉഫ നഗരത്തിലെ ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അജിത് ചൗധരിയെ ഒക്ടോബർ 19 മുതൽ കാണാനില്ലായിരുന്നു. നദിക്കരയിൽ അജിത്തിൻ്റെ വസ്ത്രങ്ങൾ കണ്ടെത്തി. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥിയുടെ ഇന്ത്യയിലുള്ള കുടുംബത്തെ മരണവാർത്ത അറിയിച്ചു.

അജിത്തിനെ കണ്ടെത്താൻ കുടുംബത്തോടൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്ന അൽവാർ സാരസ് ഡയറി ചെയർമാൻ നിതിൻ സംഗ്‌വാൻ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി കിർത്തി വർധൻ സിങ്ങിൻ്റെ ഇടപെടൽ റഷ്യയിൽ തിരച്ചിൽ ഊർജിതമാക്കാൻ സഹായിച്ചു.

പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് നിതിൻ സംഗ്‌വാൻ അറിയിച്ചു. "അവന്റെ സഹപാഠികളാണ് കുടുംബത്തെ വിവരം അറിയിച്ചത്. റഷ്യയിലെ ഒരു മെഡിക്കൽ ബോർഡാണ് പോസ്റ്റ്‌ മോർട്ടം നടത്തുന്നത്. ഇതിന് ഏകദേശം രണ്ട് ദിവസമെടുക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തും"-  അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.