വത്തിക്കാൻ സിറ്റി: നാടുകടത്തലിന്റെ വേദനയുമായി വന്ന നിക്കരാഗ്വൻ ബിഷപ്പ് റോലാണ്ടോ അൽവാരസിന് സ്‌നേഹോഷ്മള സ്വീകരണം നൽകി ലിയോ പതിനാലമൻ മാർപാപ്പ. ഏകാധിപത്യത്തിന്റെ തടവറയിൽ നിന്ന് മോചിതനായി സ്വന്തം മണ്ണിൽ നിന്ന് പറിച്ചുനടപ്പെട്ട ആ ഇടയനെ വത്തിക്കാൻ തോളോട് ചേർത്തു നിർത്തിയ നിമിഷം സഭയുടെ കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും തിളക്കമാർന്ന നിമിഷമായി മാറി.
2024 ജനുവരിയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും ഭരണകൂടത്താൽ നിർബന്ധിത നാടുകടത്തലിന് ഇരയായ ബിഷപ്പ് അൽവാരസ് വിശ്വാസത്തിനു വേണ്ടി പീഡനം സഹിച്ചവരുടെ പ്രതീകമാണ്.
"നവംബർ 13 ന് രാവിലെ മാർപാപ്പ മതഗൽപ രൂപതയുടെ ബിഷപ്പായ റോലാണ്ടോ ജോസ് അൽവാരസ് ലാഗോസിനെ വാത്സല്യത്തോടെ സ്വീകരിച്ചു."വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.
'പ്രത്യാശയുടെയും സഭാകൂട്ടായ്മയുടെയും ഉദാത്തമായ സംഗമം' ആണ് പാപ്പായുടെയും ബിഷപ്പിന്റെയും കൂടിക്കാഴ്ചയെന്ന് നിക്കരാഗ്വൻ പുരോഹിതനായ ഫാ. എറിക് ഡയസ് പറഞ്ഞു. നിക്കരാഗ്വൻ സഭയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സുവിശേഷത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും കർത്താവിലുള്ള അടിയുറച്ച പ്രത്യാശയും അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന മുഹൂർത്തമാണിതെന്നും ഫാ. എറിക് ഡയസ് കൂട്ടിച്ചേർത്തു.
സ്വദേശത്തു നിന്ന് പുറത്താക്കപ്പെട്ട ഒരു ഇടയനെ ആഗോളസഭയുടെ തലവൻ ആശ്വസിപ്പിക്കുമ്പോൾ അത് നിക്കരാഗ്വയിലെ ക്ലേശിക്കുന്ന വിശ്വാസ സമൂഹത്തിന് ലഭിക്കുന്ന ശക്തമായ ആത്മീയ പിന്തുണയും നീതിക്കുവേണ്ടിയുള്ള നിശബ്ദമായ പ്രാർത്ഥനയുമായി മാറുന്നു.