'അതിര്‍ത്തിയും ജനങ്ങളെയും സംരക്ഷിക്കേണ്ടത് അവകാശം': പാക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍

'അതിര്‍ത്തിയും ജനങ്ങളെയും സംരക്ഷിക്കേണ്ടത് അവകാശം': പാക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ കുറ്റകൃത്യത്തെ ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണ്. സബീഹുള്ള മുജാഹിദ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബാക്രമത്തില്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.