വാഷിങ്ടൺ: മൂന്നാം ലോക രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം പൂർണമായി നിർത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൗരൻമാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കും. ആഭ്യന്തര സമാധാനത്തിന് തുരങ്കം വെക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുമെന്നും സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയോ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തതോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ആക്രമണം നടക്കുമ്പോൾ അദേഹം ഫ്‌ളോറിഡയിലായിരുന്നു. അക്രമി വലിയ വില കൊടുക്കേണ്ടിവരുമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
അഫ്ഗാൻ വംശജനായ റഹ്മാനുല്ല ലഖൻവാൾ ആണ് സൈനികർക്ക് നേരെ വെടിയുതിർത്തത്. അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റഹ്മാനുല്ല. ബൈഡൻ ഭരണകൂടമാണ് അഫ്ഗാൻ യുദ്ധത്തിൽ സഹായിച്ചവർ പൗരത്വം കൊടുക്കാൻ തീരുമാനിച്ചത്.