'തര്‍ക്കം തുടര്‍ന്നാല്‍ വിസിമാരെ നേരിട്ട് നിയമിക്കും': സര്‍ക്കാരിനും ഗവര്‍ണര്‍ക്കും താക്കീതുമായി സുപ്രീം കോടതി

'തര്‍ക്കം തുടര്‍ന്നാല്‍ വിസിമാരെ നേരിട്ട് നിയമിക്കും': സര്‍ക്കാരിനും ഗവര്‍ണര്‍ക്കും താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തുടരുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.

വിഷയത്തില്‍ സംസ്ഥാനവും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തണം. ഇല്ലെങ്കില്‍ പട്ടികയില്‍ നിന്ന് വിസിമാരെ സുപ്രീം കോടതി നേരിട്ട് നിര്‍ദേശിക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് താക്കീത് നല്‍കി.

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനായി റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി സുധാന്‍ഷു ധൂലിയ അധ്യക്ഷനായി രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവര്‍ നല്‍കിയ പട്ടികയില്‍ നിന്നുള്ള പേരുകളിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ പോര് മുറുകുന്നത്.

ഡിജിറ്റല്‍ സര്‍വകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവര്‍ക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. ജി ആര്‍ ബിന്ദു, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുത്തി. എന്നാല്‍ ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ. ഇതോടെയാണ് തര്‍ക്കം മൂര്‍ഛിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.