'ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അതീവ ആശങ്കാജനകം': മാര്‍ റാഫേല്‍ തട്ടില്‍

'ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അതീവ ആശങ്കാജനകം': മാര്‍ റാഫേല്‍ തട്ടില്‍

തൃശൂര്‍: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും വര്‍ധിച്ച് വരുന്നത് അതീവ ആശങ്കാജനകമെന്ന് സിറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍.

ചില തീവ്ര മത-സാമുദായിക സംഘടനകള്‍ നടത്തുന്ന ഇത്തരം അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരത്തിനും മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണെന്നും അദേഹം പറഞ്ഞു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്നതും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നുണ്ടെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.

ന്യായീകരിക്കാനാവാത്തതും ഒരിക്കലും അംഗീകരിക്കാനാവാത്തതുമായ ഈ വിദ്വേഷ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ സുവിശേഷ ധീരതയോടെ മത സൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. മതത്തിന്റെ പേരില്‍ അക്രമം പ്രചരിപ്പിക്കുന്നവര്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കും എതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.