പുതുപ്പള്ളിയെ സ്‌പോര്‍ട്‌സ് സിറ്റിയാക്കാന്‍ ചാണ്ടി ഉമ്മന്‍: ലക്ഷ്യം ഐപിഎലും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടങ്ങളും

പുതുപ്പള്ളിയെ സ്‌പോര്‍ട്‌സ് സിറ്റിയാക്കാന്‍ ചാണ്ടി ഉമ്മന്‍: ലക്ഷ്യം ഐപിഎലും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടങ്ങളും

കോട്ടയം: പുതുപ്പള്ളിയുടെ കായിക ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയവും അത്യാധുനിക സ്‌പോര്‍ട്‌സ് സിറ്റിയും യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അദേഹം. ഇതിനായി മൂന്നോ നാലോ വര്‍ഷത്തെ സമയം തരണമെന്നും സ്ഥലം ലഭ്യമാകുന്നതോടെ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ അറിയിച്ചു.

മണ്ഡലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമായിരിക്കില്ല, സാധ്യമെങ്കില്‍ രാജ്യാന്തര മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി മുന്‍പ് പരിഗണിച്ച രണ്ട് സ്ഥലങ്ങള്‍ അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് മൂന്നാമതൊരു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ ഉടന്‍ തന്നെ ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം നിര്‍മാണം ആരംഭിക്കും. പദ്ധതിക്കായി വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനും ആഗോളതലത്തില്‍ ഇന്‍വെസ്റ്റര്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്നതിനും തയാറാണെന്ന് അദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയെ ഒരു മികച്ച സ്‌പോര്‍ട്‌സ് സിറ്റിയാക്കി മാറ്റുക എന്ന വലിയ സ്വപ്നത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍. പദ്ധതിയുടെ ആദ്യപടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി അദേഹം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. മണര്‍കാട് പള്ളി മൈതാനത്ത് ഐപിഎല്‍ ഫാന്‍ പാര്‍ക്ക് വിജയകരമായി സംഘടിപ്പിച്ചതിന് ബിസിസിഐക്കും കെസിഎയ്ക്കും അദേഹം നന്ദി രേഖപ്പെടുത്തി. എത്രയും വേഗം തന്നെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.