ഐ.എസ് ഭീകര പ്രവര്‍ത്തനത്തിന് സഹായം: ടെക്സാസില്‍ ഇരുപത്തൊന്നുകാരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

ഐ.എസ് ഭീകര പ്രവര്‍ത്തനത്തിന് സഹായം: ടെക്സാസില്‍ ഇരുപത്തൊന്നുകാരനെ  എഫ്ബിഐ അറസ്റ്റ് ചെയ്തു

ടെക്സാസ്: ഭീകര സംഘടനയായ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പൗരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇയാള്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ബോംബ് നിര്‍മാണ ഘടകങ്ങളും പണവും നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.

ടെക്‌സാസ് സ്വദേശിയായ ജോണ്‍ മൈക്കല്‍ ഗാര്‍സ ജൂനിയര്‍ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. ഏറെ നാളായി എഫ്ബിഐ ഇയാളെ നിരീക്ഷിക്കുകയായിരുന്നു.

ഐ.എസിനു വേണ്ടി പ്രചാരണ പ്രവര്‍ത്തനം നടത്തുക, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക, ആയുധം ഉപയോഗിക്കാന്‍ പഠിപ്പിക്കുക, ബോംബ് നിര്‍മാണം പഠിപ്പിക്കുക, സാമഗ്രികള്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ വ്യാപൃതനായിരുന്നുവെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം ഇയാള്‍ വിവിധ ബോംബ് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന് ഒരു ഐ.എസ് പ്രവര്‍ത്തകന് കൈമാറുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. 2025 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു രഹസ്യ ഉദ്യോഗസ്ഥന്‍ ഒരു പ്രത്യേക സോഷ്യല്‍ മീഡിയ അക്കൗണ്ട് ശ്രദ്ധിച്ചതോടെയാണ് ഗാര്‍സ നോട്ടപ്പുള്ളിയായി മാറിയത്.

ഇതുവഴി ഇയാള്‍ നിരവധി ഐ.എസ് അനുകൂല അക്കൗണ്ടുകളെ പിന്തുടരുന്നത് പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് എഫ്ബിഐ ചാരന്മാര്‍ ഗാര്‍സയുമായി സോഷ്യല്‍ മീഡിയയില്‍ ഇടപഴകി.

ടെക്സസില്‍ താമസിക്കുന്ന 21 വയസുള്ള ഒരു മെക്സിക്കന്‍-അമേരിക്കന്‍ യുവാവാണ് താനെന്ന് ഗാര്‍സ സ്വയം വെളിപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുടനീളം അവരുടെ തുടര്‍ച്ചയായ സംഭാഷണങ്ങളില്‍ താന്‍ ഐ.എസ് പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധനാണെന്നും മാധ്യമങ്ങള്‍ക്ക് ഒന്നിലധികം ഐ.എസ് ഔദ്യോഗിക റിലീസുകള്‍ എത്തിച്ചതായും ഗാര്‍സ പറഞ്ഞു.

തുടര്‍ന്ന് ജോണ്‍ മൈക്കല്‍ ഗാര്‍സയുടെ ഇടപാടുകള്‍ കൃത്യമായി പിന്തുടര്‍ന്ന എഫ്ബിഐ ഉദ്യോഗസ്ഥര്‍ മതിയായ തെളിവുകളോടെ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.