വാഷിങ്ടൺ: കളിക്കളത്തിൽ കുഴഞ്ഞുവീണ് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മുൻ ഹോക്കി താരം ബില്ലി ഗരാഫ തന്റെ അസാധാരണമായ സ്വർഗാനുഭവം വെളിപ്പെടുത്തുന്നു. മരിച്ച് 15 മിനിറ്റോളം താൻ സ്വർഗത്തിലായിരുന്നുവെന്നും അവിടെ വെച്ച് സ്വർഗീയമായ കാഴ്ചകൾ കണ്ടുവെന്നുമാണ് താരം സാക്ഷ്യപ്പെടുത്തുന്നത്.
ഐസ് ഹോക്കി മത്സരത്തിനിടെയാണ് താരം പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും അദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഏകദേശം 15 മിനിറ്റോളം ആ അവസ്ഥയിൽ തുടർന്ന ബില്ലി ഗരാഫ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
അബോധാവസ്ഥയിലേക്ക് പോയ നിമിഷം ആരോ 'യേശുവേ സഹായിക്കണേ' എന്ന് ഉറക്കെ വിളിച്ചു പറയുന്നത് താൻ കേട്ടു. ആ നിമിഷം തന്നെ താൻ അതിമനോഹരമായ ഒരു സ്ഥലത്തെത്തിയെന്നും അവിടെ യേശുവിനെ കണ്ടതായും അദേഹം അവകാശപ്പെടുന്നു.
"അതിമനോഹരമായ ഒരു സുഗന്ധം എനിക്ക് അനുഭവപ്പെട്ടു. പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതായി തോന്നി. ശരീരത്തിൽ നിന്ന് വേർപെട്ട് അതീവ ശാന്തവും പ്രണയപൂർണവുമായ ഒരിടത്ത് എത്തി. അത് യഥാർത്ഥ ജീവിതത്തെക്കാൾ സത്യസന്ധമായി തോന്നി." ബില്ലി പറഞ്ഞു.
ബില്ലിയെ പരിശോധിച്ച ഡോക്ടർമാർ മറ്റൊരു അത്ഭുതം കൂടി കണ്ടെത്തി. അദേഹത്തിന്റെ ഹൃദയത്തിൽ സാധാരണയായി കാണപ്പെടാത്ത 'കൊളാറ്ററൽ ആർട്ടറികൾ' എന്ന അധിക രക്തക്കുഴലുകൾ ഉണ്ടായിരുന്നു. ഹൃദയമിടിപ്പ് നിലച്ചപ്പോൾ രക്തപ്രവാഹം നിലനിർത്താൻ ഇവ സഹായിച്ചു. "ഈ അത്ഭുതം ദൈവം മുൻകൂട്ടി എനിക്ക് നൽകിയതാണ്," ബില്ലി സാക്ഷ്യപ്പെടുത്തുന്നു.
ഈ അത്ഭുതകരമായ സാക്ഷ്യത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദൈവത്തിന്റെ ഇടപെടൽ മൂലമാണ് താൻ രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്ന താരം തന്റെ അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.