മാഡ്രിഡ്: ക്രൈസ്തവ ലോകത്തെ നടുക്കി സ്പെയിനിലെ വല്ലാഡോളിഡിലുള്ള ചരിത്രപ്രസിദ്ധമായ ഹോളി തോൺ ആശ്രമത്തിൽ ദൈവനിന്ദാപരമായ മോഷണം. സക്രാരി കുത്തിത്തുറന്ന അജ്ഞാതർ വിശുദ്ധ തിരുവോസ്തികൾ കവർന്നു. ഡിസംബർ 28 നായിരുന്നു വിശ്വാസികളെ ദുഖത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്.
1147 ൽ സ്ഥാപിതമായതും ക്രിസ്തുവിന്റെ മുൾ കിരീടത്തിന്റെ ഭാഗം സൂക്ഷിച്ചിട്ടുള്ളതുമായ ഈ പുണ്യസങ്കേതം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്. ആശ്രമത്തിലെ വിലപിടിപ്പുള്ള മറ്റൊന്നും തൊടാതെ തിരുവോസ്തി മാത്രം ലക്ഷ്യം വെച്ചാണ് കുറ്റവാളികൾ എത്തിയതെന്ന് സഭാനേതൃത്വം ചൂണ്ടിക്കാട്ടി.
ഇത് വെറുമൊരു മോഷണമല്ലെന്നും കർത്താവിനെതിരെയുള്ള ബോധപൂർവ്വമായ ആക്രമണമാണെന്നും വല്ലാഡോളിഡ് ആർച്ച് ബിഷപ്പ് മോൺ. ലൂയിസ് അർഗുവെല്ലോ വ്യക്തമാക്കി. തിരുവോസ്തി മോഷ്ടിക്കുന്നതിന് പിന്നിൽ കേവലം മതവിദ്വേഷം മാത്രമല്ലെന്ന് സഭ ആശങ്കപ്പെടുന്നു. ഇത്തരം കവർച്ചകൾ പലപ്പോഴും സാത്താൻ ആരാധനയുമായി ബന്ധപ്പെട്ടതാകാമെന്ന ഗൗരവകരമായ സൂചനയാണ് സഭ പങ്കുവെക്കുന്നത്. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരുവോസ്തിയോട് കാണിച്ച അനാദരവിന് പരിഹാരമായി ഇന്ന് ലാ സാന്താ എസ്പിനയിൽ പ്രത്യേക പരിഹാര പ്രാർത്ഥനകൾ നടത്തി. സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് കൂടിയായ മോൺ. ലൂയിസ് അർഗുവെല്ലോ പ്രാർത്ഥനകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.