വെനിസ്വേലയ്ക്കെതിരായ യുഎസ് നടപടി: ഇന്ത്യയ്ക്ക് സാമ്പത്തിക ആഘാതം ഉണ്ടാകില്ലെന്ന് ഗവേഷണ ഗ്രൂപ്പായ ജിടിആര്‍ഐ

വെനിസ്വേലയ്ക്കെതിരായ യുഎസ് നടപടി: ഇന്ത്യയ്ക്ക് സാമ്പത്തിക ആഘാതം ഉണ്ടാകില്ലെന്ന് ഗവേഷണ ഗ്രൂപ്പായ ജിടിആര്‍ഐ

ന്യൂഡല്‍ഹി: വെനിസ്വേലയിലെ പ്രതിസന്ധി ഇന്ത്യന്‍ വാണിജ്യത്തെ ബാധിക്കില്ലെന്ന് ഗവേഷണ ഗ്രൂപ്പായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). ഇന്ത്യയ്ക്ക് സാമ്പത്തികമായോ ഊര്‍ജ്ജപരമായോ ആഘാതം സൃഷ്ടിക്കില്ലെന്ന് ജിടിആര്‍ഐ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വെനിസ്വേലയുമായി കുറഞ്ഞ വ്യാപാര ബന്ധമാണ് ഉള്ളത്. അതുപോലെ നിലവിലുള്ള ഉപരോധ നിയന്ത്രണങ്ങളും വാണിജ്യത്തെ കുറച്ചിരുന്നു. അതുകൊണ്ട് വെനിസ്വേലയിലെ നിലവിലെ സംഭവ വികാസങ്ങള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലോ ഊര്‍ജ്ജ സുരക്ഷയിലോ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജിടിആര്‍ഐ അവകാശപ്പെട്ടു.

അസംസ്‌കൃത വസ്തുക്കള്‍ക്കും ഊര്‍ജ്ജ വിഭവങ്ങള്‍ക്കും വേണ്ടിയുള്ള ആക്രമണങ്ങള്‍ വരും വര്‍ഷങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു. യു.എസ് വെനിസ്വേലയില്‍ ആക്രമണം നടത്തിയതിന്റെ പ്രധാന കാരണം എണ്ണയുടെ നിയന്ത്രണം ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ജിടിആര്‍ഐ വ്യക്തമാക്കുന്നത്.

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ ഏകദേശം 18 ശതമാനം വെനിസ്വേലയുടെ കൈവശമാണ് ഉള്ളത്. സൗദി അറേബ്യയേക്കാള്‍ (ഏകദേശം 16 ശതമാനം), റഷ്യയേക്കാള്‍ (ഏകദേശം 5-6 ശതമാനം), യു.എസിനെക്കാള്‍ (ഏകദേശം 4 ശതമാനം) കൂടുതലാണ് വെനിസ്വേലയിലെ എണ്ണ ശേഖരം. ഇതോടെയാണ് വെനിസ്വേലയുടെ നിയന്ത്രണം ഏറ്റെടുക്കാനായി യു.എസ് ആക്രമണം അഴിച്ച് വിട്ടതെന്ന് ജിടിആര്‍ഐ വ്യക്തമാക്കുന്നു.

ഇന്ത്യ-വെനിസ്വല ഉഭയകക്ഷി ബന്ധം

2000-2010 വരെയുള്ള കാലഘട്ടങ്ങളില്‍ ഇന്ത്യ വെനിസ്വേലന്‍ ക്രൂഡിന്റ പ്രധാന കസ്റ്റമറായിരുന്നുവെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു. ഒഎന്‍ജിസി വിദേശ് പോലുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒറിനോകോ ബെല്‍റ്റില്‍ ഉയര്‍ന്ന ഓഹരികള്‍ കൈവശം വച്ചിരുന്നു. യു.എസ് ഉപരോധങ്ങള്‍ കാരണം 2019 മുതല്‍ ഇന്ത്യ വെനിസ്വേല ഉഭയകക്ഷി ബന്ധം ദുര്‍ബലമായിരുന്നു. ഇതോടെ വെനിസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കുറച്ചുവെന്ന് ജിടിആര്‍ഐ വ്യക്തമാക്കുന്നു.

ജിടിആര്‍ഐ ഞായറാഴ്ച പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2024-25 ല്‍ വെനിസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി വെറും 3645 ലക്ഷം യു.എസ് ഡോളറായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 2024-25 വര്‍ഷത്തില്‍ 2553 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. അതായത് 2023-24 ലെ 140 കോടി യു.എസ് ഡോളറില്‍ നിന്ന് 81.3 ശതമാനം കുറവ്. വെനിസ്വേലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മിതമായിരുന്നുവെന്ന് ജിടിആര്‍ഐ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.