യു.എസ് നീക്കം ഭീഷണിയാകുമെന്ന വിലയിരുത്തല്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയയുടെ ശക്തി പ്രകടനം

യു.എസ് നീക്കം ഭീഷണിയാകുമെന്ന വിലയിരുത്തല്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയയുടെ ശക്തി പ്രകടനം

പ്യോങ്യാങ്: വെനസ്വേലയിലെ യു.എസ് നീക്കത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈലുകള്‍ കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്ര ഭാഗത്ത് പതിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ് ചൈന സന്ദര്‍ശിക്കാനിരിക്കുന്ന വേളയിലാണ് മിസൈല്‍ പരീക്ഷണം.

ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ വെനസ്വേലയ്‌ക്കെതിരായ യു.എസ് നീക്കം കിം ജോങ് ഉന്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. വെനസ്വേലയിലെ സൈനിക ഇടപെടല്‍ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഉത്തരകൊറിയ കരുതുന്നു. യു.എസിന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നല്‍കുന്നത്.

പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യു.എസ് സൈന്യം അറസ്റ്റ് ചെയ്തത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വാഷിങ്ടണിന്റെ ക്രൂരവും കിരാതവുമായ സ്വാഭാവമാണ് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.