ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഇന്നലെ ഒരു മാധ്യമ പ്രവര്‍ത്തകനും യുവാവും കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു;  ഇന്നലെ  ഒരു മാധ്യമ പ്രവര്‍ത്തകനും യുവാവും കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ശരത് മണി ചക്രവര്‍ത്തി

ജെനെയ്ദ ജില്ലയില്‍ നാല്‍പതുകാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

ധാക്ക: ആഭ്യന്തര കലാപം തുടരുന്ന ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. പലചരക്ക് കട ഉടമയായ ശരത് മണി ചക്രവര്‍ത്തി (40)എന്ന ഹിന്ദു യുവാവ് ഇന്നലെ രാത്രി കൊല്ലപ്പെട്ടു. രാത്രി പത്ത് മണിയോടെ നര്‍സിങ്ഡി ജില്ലയിലായിരുന്നു ആക്രമണം.

അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരത് മണി പിന്നീട് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇതരമതസ്ഥന്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

ജെസോര്‍ ജില്ലയില്‍ ഇന്നലെ ഹിന്ദു മാധ്യമ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. നരൈല്‍ ആസ്ഥാനമായുള്ള ബി.ഡി ഖോബോര്‍ എന്ന പത്രത്തിലെ എഡിറ്റര്‍ റാണ പ്രതാപ് ബൈരാഗി (45) ആണ് കൊല്ലപ്പെട്ടത്. മൂന്ന് ആഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഹിന്ദു വിഭാഗക്കാരനാണ് റാണ.

റാണ പ്രതാപ് രണ്ട് വര്‍ഷമായി കൊപാലിയ ബസാറില്‍ ഒരു ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചിലര്‍ റാണയെ ഐസ് ഫാക്ടറിയില്‍ നിന്ന് വിളിച്ചുവരുത്തി ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

അതിനിടെ ജെനെയ്ദ ജില്ലയില്‍ നാല്‍പതുകാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീയുടെ തലമുടി മുറിച്ചു മാറ്റിയ ശേഷം മരത്തില്‍ കെട്ടിയിട്ടെന്നും ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രതികളില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.