ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇനിയൊരു വീഴ്ചയുണ്ടാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. തങ്ങളുടെ കണ്ണുകളും കാതുകളും എപ്പോഴും തുറന്നിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
നിലവില്‍ കാശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. പുതിയ ആളുകള്‍ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകള്‍ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്.
ഇവയില്‍ രണ്ടെണ്ണം അന്താരാഷ്ട്ര അതിര്‍ത്തിക്ക് എതിര്‍വശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളില്‍ ചില സാന്നിധ്യവും പരിശീലന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അവ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് തയ്യാറായിരുന്നെങ്കില്‍ അതിര്‍ത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യ തയ്യാറാകുമായിരുന്നു. നാല് ദിവസത്തിനുള്ളില്‍ പരമ്പരാഗത യുദ്ധത്തിലേക്ക് സംഘര്‍ഷം മാറുമായിരുന്നു. ഓപ്പറേഷനില്‍ സിന്ദൂറില്‍ നൂറ് പാക് സൈനികരെ വധിച്ചു.
പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും പഹല്‍ഗാം ഭീകരാക്രാമണത്തില്‍ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചതായും ജനറല്‍ ഉപേന്ദ്ര ദ്വിവേദി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.