ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

വാഷിങ്ടന്‍: ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന വിവരം തനിക്ക് ലഭിച്ചതായി അദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നത് തുടര്‍ന്നാല്‍ ഇറാനില്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നി രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ട്രംപ് അയയാന്‍ കാരണമെന്ന് സൗദി ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനെ ആക്രമിച്ചാല്‍ അത് പശ്ചിമേഷ്യയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ഭയവും ട്രംപുമായി പങ്കുവെച്ചെന്ന് അദേഹം അറിയിച്ചു. ഇതോടെ മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജന പ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച സംഘര്‍ഷങ്ങളോ കാര്യമായ അക്രമ സംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് ശബ്ദങ്ങള്‍ തീരേ കുറവായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ യു.എസ് വ്യോമതാവളമായ അല്‍ ഉദൈദിന് നല്‍കിയ സുരക്ഷാ മുന്നറിയിപ്പും ട്രംപ് ഇളവ് ചെയ്തു. അതേസമയം വ്യാഴാഴ്ച നാല് മണിക്കൂറോളം അടച്ചിട്ട ശേഷം ഇറാന്‍ വ്യോമപാത തുറന്നു.

ഇറാനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇന്ത്യയും സജ്ജമായി. ഇതിനുള്ള ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍:

+989128109115, +989128109109,+989128109102,+989932179359.

അതേസമയം പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കരുക്കള്‍ നീക്കിയെന്ന് ആരോപിച്ച് ഇറാനിലെ 12 ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ഡിസംബര്‍ 28 ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 3428 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.