കാരക്കാസ്: വെനസ്വേലയിൽ രാഷ്ട്രീയ തടവുകാരുടെ മോചനം തുടരുന്നു. ജനുവരി എട്ടിന് ശേഷം മാത്രം 139 പേരെ മോചിപ്പിച്ചതായി മനുഷ്യാവകാശ സംഘടനയായ 'ഫോറോ പീനൽ' വെളിപ്പെടുത്തി. എന്നാൽ നാനൂറിലധികം പേരെ ഇതിനകം വിട്ടയച്ചതായാണ് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അവകാശവാദം.
ജനുവരി മൂന്നിന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് രാജ്യത്ത് നാടകീയ നീക്കങ്ങൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെനസ്വേലൻ ഇടക്കാല ഭരണകൂടവും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് തടവുകാരുടെ മോചനം.
രാജ്യദ്രോഹം, ഭീകരവാദം, പ്രസിഡന്റിനെതിരായ വധഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ് മോചിതരായത്. ഇതിൽ ചെക്ക്, ഹംഗേറിയൻ, ഡച്ച്, ജർമ്മൻ പൗരന്മാരും ഉൾപ്പെടുന്നു. 2024-ലെ തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായ ഭൂരിഭാഗം പേരെയും വിട്ടയച്ചതായാണ് അധികൃതർ പറയുന്നത്.
വെനസ്വേലയിൽ രാഷ്ട്രീയ തടവുകാർ ഇല്ലെന്നായിരുന്നു മുൻ സർക്കാർ നിലപാട്. എന്നാൽ യുഎസ് സമ്മർദ്ദത്തെത്തുടർന്ന് മനുഷ്യാവകാശ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യം ഇപ്പോൾ നടപ്പിലാവുകയാണ്.