അമ്മയും മകളും ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ പിടിയില്‍

അമ്മയും മകളും ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ പിടിയില്‍

തിരുവനന്തപുരം: പൂന്തുറ കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തി ഗാര്‍ഡന്‍സില്‍ പരേതനായ റിട്ട: അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍ സജിത(54), മകള്‍ ഗ്രീമ. എസ്. രാജ് (30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭര്‍ത്താവാണെന്ന കുറിപ്പെഴുതവെച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന്റെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ച് കൊടുത്തതിന് ശേഷമാണ് ഇരുവരും മരിച്ചത്.

ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായി. ഭര്‍ത്താവ് അമ്പലത്തറ പഴഞ്ചിറ സ്വദേശി ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡില്‍ കോളജ് അധ്യാപകനാണ്. ഗ്രീമ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയിരുന്നു. അവിടെവച്ച് ഗ്രീമയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഉണ്ണികൃഷ്ണനായുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

വിവാഹത്തിന് ശേഷം കേവലം ഒരു മാസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുളളു. 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കള്‍ നല്‍കിയാണ് വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.