പാലായില്‍ കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ; പിന്തുണച്ച് എല്‍ഡിഎഫും യുഡിഎഫ് വിമതരും

പാലായില്‍ കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ; പിന്തുണച്ച് എല്‍ഡിഎഫും യുഡിഎഫ് വിമതരും

പാലാ: പാലാ നഗരസഭയുടെ പുതിയ സാരഥിയായി യുഡിഎഫ് വിമത മായ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 26 അംഗ കൗണ്‍സിലില്‍ 16 പേരുടെ പിന്തുണ മായ രാഹുലിന് ലഭിച്ചു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റിയ ബിനോ ചീരാംകുഴിയെയാണ് മായ രാഹുല്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ മായാ രാഹുല്‍ വെസ് ചെയര്‍പേഴ്‌സണായിരുന്നു.

എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു പോകണമെന്നും, എല്ലാവരും സഹകരിച്ച് പാലയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നതായി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മായാ രാഹുല്‍ പ്രതികരിച്ചു. ഫലപ്രഖ്യാപനത്തിന് മുമ്പേ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത് എന്തിനെന്ന് അവര്‍ക്കേ അറിയുള്ളൂ. ടേം വ്യവസ്ഥയെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും മായ രാഹുല്‍ പറഞ്ഞു.

വോട്ടെടുപ്പില്‍ അഞ്ച് യുഡിഎഫ് വിമത കൗണ്‍സിലര്‍മാരുടെ വോട്ട് ലഭിക്കുമെന്നായിരുന്നു മായ രാഹുല്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഒരു വിമത കൗണ്‍സിലര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം ഫാമിലിയിലെ മൂന്നുപേരുടെ പിന്തുണയോടെയാണ്, ദിയ പുളിക്കക്കണ്ടത്തെ ചെയര്‍പേഴ്‌സണായി യുഡിഎഫ് ആദ്യം ഭരണത്തിലേറുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.