വിട്ടുകൊടുക്കാതെ റഷ്യയും വഴങ്ങാതെ ഉക്രെയ്‌നും; അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച യുഎഇയില്‍ ആരംഭിച്ചു

വിട്ടുകൊടുക്കാതെ റഷ്യയും വഴങ്ങാതെ ഉക്രെയ്‌നും; അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച യുഎഇയില്‍ ആരംഭിച്ചു

ബോര്‍ഡ് ഓഫ് പീസ് അടിസ്ഥാനമാക്കിയുള്ള ആദ്യ ചര്‍ച്ച

അബുദാബി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഏകദേശം നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയായ ബോര്‍ഡ് ഓഫ് പീസ് അടിസ്ഥാനമാക്കി നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയാണിത്.

പ്രതിരോധ മന്ത്രി റസ്റ്റെം ഉമെറോവ് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന സൈനിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരാണ് ഉക്രെയ്ന്‍ പ്രതിനിധി സംഘത്തിലുള്ളത്. ഗ്രൂ ഇന്റലിജന്‍സ് മേധാവി ഇഗോര്‍ കോസ്റ്റ്യൂക്കോവ് ഉള്‍പ്പെടുന്ന ഒരു പൂര്‍ണ സൈനിക പ്രതിനിധി സംഘമാണ് റഷ്യയെ പ്രതിനിധീകരിക്കുന്നത്.

ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഉക്രെയ്ന്‍ സേന ഡോണ്‍ബാസില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണം എന്ന വ്യവസ്ഥയില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്. നിലവില്‍ ഡോണ്‍ബാസ് മേഖലയുടെ 20 ശതമാനത്തോളം ഉക്രെയ്‌ന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ റഷ്യയുടെ ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഉക്രെയ്ന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ദാവോസില്‍ വെച്ച് ട്രംപും സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നയതന്ത്ര നീക്കം ശക്തമായത്. ചര്‍ച്ചകള്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് താന്‍ പ്രത്യാശിക്കുന്നതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞെങ്കിലും ഫലത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.